സുരക്ഷ പ്രശ്നം; എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാരുടെ സംഘടന

ദില്ലി: എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. വിയന്ന-ദില്ലി വിമാനം ഓട്ടോപൈലറ്റ്, സിസ്റ്റം തകരാറുകളെ തുടർന്ന് ദുബായിലേക്ക് തിരിച്ചുവിട്ടതിനെ തുടർന്ന് പ്രത്യേക ഡിജിസിഎ ഓഡിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ നടുക്കിയ എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ AI-171 വിമാന അപകടത്തിന് ശേഷം, എയർ ഇന്ത്യ വിമാനങ്ങളിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പൈലറ്റുമാർ പറഞ്ഞിരുന്നു.

രാജ്യത്ത് B-787 വിമാനങ്ങളുടെ തകരാറുകളുടെ കാരണങ്ങൾ അന്വേഷിക്കാത്തതിനാൽ വിമാന യാത്രയുടെ സുരക്ഷ അപകടത്തിലാണെന്നും എയർ ഇന്ത്യയുടെ എല്ലാ B-787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്നും വൈദ്യുത സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നുമാണ് മന്ത്രിയോട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെട്ടത്. ദിനംപ്രതി ഈ വിമാനങ്ങളുടെ തകരാറുകൾ വർദ്ധിച്ചുവരുന്നതിനാൽ അവ സമഗ്രമായി പരിശോധിക്കണമെന്നും, എല്ലാ ബി-787 വിമാനങ്ങളുടെയും ഡിജിസിഎ പ്രത്യേക ഓഡിറ്റ് നടത്തണമെന്നും പൈലറ്റുമാരുടെ സംഘടന വ്യോമയാന നിയന്ത്രണ ഏജൻസിയോട് ആവശ്യപ്പെട്ടു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായ രണ്ട് വൈദ്യുത തകരാറുകൾ എയർ ഇന്ത്യയുടെ മോശം സേവനക്ഷമതയുടെ സൂചനയാണ്. വിയന്നയിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനമായ AI-154 വലിയ സാങ്കേതിക പ്രശ്‌നങ്ങൾ മൂലമാണ് വിമാനം ദുബായിലേക്ക് തിരിച്ചുവിട്ടതെന്നും, ഓട്ടോപൈലറ്റ് സിസ്റ്റം പെട്ടെന്ന് തകരാറിലാകുകയും, നിരവധി സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ചെയ്തുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒക്ടോബർ 9 നും വിയന്നയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI-154 വിമാനം സാങ്കേതിക തകരാർ കാരണം ദുബായിലേക്ക് തിരിച്ചുവിട്ടിരുന്നു.

More Stories from this section

family-dental
witywide