സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിൽ കേസെടുത്ത് ശാസ്താംകോട്ട പൊലീസ്; അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നെന്ന് കെഎസ്ഇബി

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചതിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. അതേസമയം, അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നുവെന്ന് കെഎസ്ഇബി വ്യക്തമാക്കി. രണ്ട് ദിവസം മുൻപ് അധികൃതരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഷോക്കേൽകാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി പറഞ്ഞു. സ്കൂളിലെ സൈക്കിൾ ഷെഡിന് അനുമതി നൽകിയിരുന്നില്ലെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകി.

വേനലവധി കഴിയുമ്പോൾ തന്നെ സ്‌കൂൾ അധികൃതർ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് യോഗം ചേർന്നിരുന്നു. അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും സ്‌കൂളിന്റെ മുകളിലൂടെ ലൈൻ കടന്നുപോകുന്നത് കാണുന്നില്ലേയെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ശ്രദ്ധിക്കണ്ടേ. 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ലേല്ലോ. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു മകനാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. കേസില്‍ ഗൗരവമായ അന്വേഷണം നടത്തും. ഇലക്ട്രിസിറ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മകന്‍ നഷ്ടപ്പെട്ട പ്രതീതിയാണ്. സംഭവസ്ഥലത്തേക്ക് അടിയന്തിരമായി പോകാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide