നിമിഷ പ്രിയയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞത് കള്ളമോ? 40000 ഡോളർ നല്‍കിയെന്ന് പറഞ്ഞത് തെറ്റെന്ന് ആക്ഷൻ കൗൺസില്‍

ഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ രംഗത്ത്. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കേന്ദ്ര ഇടപെടൽ കാര്യക്ഷമമല്ലെന്ന് പറഞ്ഞ ആക്ഷൻ കൗൺസിൽ അംഗങ്ങൾ, കേന്ദ്ര വിദേശകാര്യ സഹ​മന്ത്രി കീർത്തിവർദ്ധൻ സിം​ഗ് ഇന്നലെ രാജ്യസഭയിൽ നൽകിയ മറുപടി പൂർണമായും ശരിയല്ലെന്നും വിവരിച്ചു. കൊല്ലപ്പെട്ട തലാൽ മുഹമ്മദിന്റെ കുടുംബത്തിന് ദിയാധനമായ 40000 ഡോളർ ലഭ്യമാക്കിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണെന്നും, അവരുടെ കുടുംബം ഇതുവരെ പണം സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ വിശദീകരിച്ചു.

കേന്ദ്രസർക്കാർ അക്കൗണ്ടിലൂടെ നൽകിയ പണം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ലെന്നും ആക്ഷൻ കമ്മറ്റിയിലെ അം​ഗമായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ വിവരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ദില്ലി ​ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം പോലും കേന്ദ്രസർക്കാർ നൽകിയതെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.