
കോഴിക്കോട്: സ്കൂൾ സമയമാറ്റ വിവാദത്തിൽ പരസ്പരം കടുപ്പിച്ച് ജിഫ്രി മുത്തുക്കോയ തങ്ങളും മന്ത്രി വി ശിവൻകുട്ടിയും. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സർക്കാർ ചർച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ ജിഫ്രി തങ്ങൾ, സമുദായത്തിന്‍റെ കൂടി വോട്ട് നേടിയാണ് സർക്കാർ അധികാരത്തിൽ എത്തിയത് എന്നുള്ള കാര്യം ഓർമ്മിപ്പിച്ചാണ് പ്രതികരിച്ചത്.
സാമുദായിക കാര്യങ്ങൾ പറയാനാണ് സാമുദായിക സംഘടനകൾ. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താൻ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്കാണ് ഞങ്ങൾ നിവേദനം കൊടുത്തത്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മന്ത്രി മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ചർച്ചയ്ക്ക് വിളിച്ചത് മാന്യമാണ്.
ചർച്ചയുമായി ബന്ധപ്പെട്ട ആശയവിനിമയം ഉടൻ നടത്തും. വൈകിയാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചു. പ്രക്ഷോഭം നേരത്തെ തീരുമാനിച്ചത്. ചർച്ച വിജയിച്ചാൽ അത് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. എന്നാല്‍, സ്കൂൾ സമയമാറ്റത്തിൽ താൻ പറഞ്ഞത് കോടതി നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ല. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ട്. സ്കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്കാരം അല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.