ഷാങ്ഹായ് ഉച്ചകോടിയിൽ റഷ്യൻ – ചൈനീസ് പ്രസിഡൻ്റുമാരുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ നിസ്സാരവത്കരിച്ച് സ്കോട്ട് ബെസെന്റ്
വാഷിംങ്ടൺ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ )ലെ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുതിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് എന്നിവരുമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയെ നിസ്സാരവത്കരിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ നികുതി പൂജ്യമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്‌തതായി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലായിരുന്നു ബെസെന്റിന്റെ പ്രതികരണം.

ഇത് വെറുമൊരു പ്രകടനം മാത്രമാണെന്നും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മൂല്യങ്ങൾ റഷ്യയുടേതിനേക്കാൾ യുഎസിനോടും ചൈനയുടേതിനോടും വളരെ അടുത്താണെന്നും ഇരു രാജ്യങ്ങളും റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുകയാണെന്നും ബെസെന്റ് വ്യക്തമാക്കി. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുഎസിനും ഇന്ത്യക്കും കഴിയുമെന്ന് സ്കോട്ട് ബെസെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുഎസിനും ഇന്ത്യക്കും ശക്തമായ അടിത്തറയുണ്ട്. രണ്ട് ജനാധിപത്യ രാജ്യങ്ങൾക്കും അവരുടെ ഭിന്നതകൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ വ്യാപാരത്തെ വിമർശിച്ച ബെസെൻ്റ് കുറഞ്ഞ വിലയിൽ റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് ഉൽപ്പന്നങ്ങൾ പുനർവിൽപ്പന നടത്തുന്നതും യുക്രൈനെതിരായ റഷ്യൻ യുദ്ധത്തിന് ധനസഹായം നൽകുകയാണെന്നും ഇന്ത്യയെ കുറ്റപ്പെടുത്തി. സമാധാന ചർച്ചകൾക്ക് ശേഷവും ആക്രമണങ്ങൾ വർദ്ധിപ്പിച്ചതിന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിനെയും ബെസെന്റ് വിമർശിച്ചു.











