ശക്തമായ കാലവർഷം; കടൽക്ഷോഭം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ മഴ ശക്തമായതോടെ കടൽക്ഷോഭവും രൂക്ഷം. അധികൃതർ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകി. ഏറ്റവും കൂടുതൽ തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ തീരമേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വെട്ടുകാട്, ശംഖുമുഖം, കൊച്ചുതോപ്പ് മേഖലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. പല വീടുകളും കടലെടുത്തു. എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളായ എടവനക്കാട്, ഞാറക്കൽ, നായരമ്പലം, കണ്ണമാലി എന്നിവിടങ്ങളിൽ കടൽക്ഷോഭം ശക്തം. വീടുകളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.

ദേശിയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രവും കേരളതീരത്ത് നാളെ രാത്രിവരെ കടലക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയുടെ ഭാഗമായി കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.