119 അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി; ഇക്കുറി പുരുഷന്മാര്‍ക്കുമാത്രം കൈവിലങ്ങ്

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തി. യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ശനിയാഴ്ച രാത്രി 11:40 ഓടെയാണ് പഞ്ചാബിലെ അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരില്‍ 67 പേര്‍ പഞ്ചാബികളാണ്.

ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കര്‍ശന നടപടികളുടെയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള തീരുമാനത്തിന്റെയും ഭാഗമായി 10 ദിവസത്തിനുള്ളിലാണ് ഇന്ത്യയില്‍ രണ്ടു വിമാനങ്ങള്‍ പറന്നിറങ്ങിയത്. ആദ്യ വിമാനം ഫെബ്രുവരി 5 നായിരുന്നു ഇന്ത്യയിലെത്തിയത്. ഇതില്‍ 104 ഇന്ത്യക്കാരുണ്ടായിരുന്നു. ഇക്കുറി 119ഉം. 157 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച ഇന്ത്യയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ആദ്യ വിമാനത്തില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ സ്ത്രീകളുടെ കൈകള്‍ ബന്ധിച്ചില്ലെന്ന് സ്രോതസ്സുകള്‍ പറഞ്ഞു. നീണ്ട വിമാനയാത്രയ്ക്കിടെ നാടുകടത്തപ്പെട്ടവരെ വിലങ്ങുവെച്ചത് ഇന്ത്യയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഇതിന് മറുപടിയായി, നാടുകടത്തപ്പെട്ടവരോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ യുഎസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഉറപ്പ് നല്‍കി. ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെങ്കിലും മാനുഷികമായ പെരുമാറ്റത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്നലെ രാത്രി എത്തിയ വിമാനത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരെ കൂടാതെ, 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും, എട്ട് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും, മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും, രണ്ട് പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണുള്ളത്. മടങ്ങിയെത്തിയവരില്‍ ചിലരുടെ കുടുംബങ്ങള്‍ അവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കൂടാതെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടുകടത്തപ്പെട്ടവര്‍ ഞായറാഴ്ച രാവിലെ ഒരു വിമാനത്തില്‍ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുമെന്നും തുടര്‍ന്ന് അവരെ അവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

അമൃത്സര്‍ വിമാനത്താവളത്തില്‍ മാത്രം വിമാനങ്ങള്‍ ഇറക്കുന്നതിനെതിരെ അദ്ദേഹം കേന്ദ്രത്തെ കടന്നാക്രമിച്ചു, പുണ്യനഗരത്തെ ഒരു ‘നാടുകടത്തല്‍ കേന്ദ്രം’ ആക്കരുതെന്നും ആവശ്യപ്പെട്ടു.

പഞ്ചാബില്‍ നിന്നുള്ള നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും നേരത്തെ പറഞ്ഞത്, തങ്ങളുടെ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനായി യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നുവെന്നാണ്.