വാഷിംങ്ടണ്‍: അമേരിക്കയിലെ അടച്ചുപൂട്ടൽ അടുത്ത ആഴ്ചയിലേക്കും നീളാന്‍ സാധ്യത. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെ വീണ്ടും ധനകാര്യബില്‍ അവതരിപ്പിച്ചെങ്കിലും സെനറ്റിൽ പാസാക്കാനായില്ല. അടച്ചുപൂട്ടലിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്.
മൂന്നാം ദിനവും സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചു. അതേസമയം, അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ ഏഴര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയിലെത്താതിനെ തുടർന്ന് ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്.














