മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 4.30-നായിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, 1991 മുതൽ 1995 വരെ സ്പീക്കറായും 1995-ൽ ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചു.

1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്ന പി പി തങ്കച്ചൻ, കെ കരുണാകരന്റെ അടുത്ത അനുയായിയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കും യുഡിഎഫിന്റെ ശക്തിപ്പെടുത്തലിനും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ രംഗത്ത് വലിയ നഷ്ടമാണെന്ന് നേതാക്കൾ അനുശോചന സന്ദേശങ്ങളിൽ പറഞ്ഞു.

പിപി തങ്കച്ചന്റെ ആറു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം കോൺഗ്രസിന്റെ പ്രധാന നേതൃസ്ഥാനങ്ങളിൽ തിളങ്ങിയതായിരുന്നു. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, ആൻറണി മന്ത്രിസഭയിൽ കൃഷിമന്ത്രി, പെരുമ്പാവൂർ എംഎൽഎ (നാലു തവണ), എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചു. കോൺഗ്രസിന്റെ സുപ്രധാന തീരുമാനങ്ങളിൽ നിർണായക പങ്കുവഹിച്ച തങ്കച്ചൻ്റെ നിര്യാണം പാർട്ടിക്ക് വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി എകെ ആൻറണി, എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങി രാഷ്ട്രീയ കേരളത്തിലെ പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിക്കുന്നതോടെ, ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങൾ പൂർത്തിയാകും.

More Stories from this section

family-dental
witywide