വിവാഹ വാഗ്ദാനം നൽകി, ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ കൊണ്ടുപോയി കൊടും പീഡനം, ശരീരമാകെ മുറിവുകൾ, രാഹുലിനെതിരെ 23 കാരിയുടെ ബലാത്സംഗ പരാതി അതീവ ഗുരുതരം

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരി നൽകിയ പരാതിയിൽ അതീവbഗുരുതരമായ ലൈംഗിക ചൂഷണ ആരോപണങ്ങൾ. രാഹുൽ തന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്ത് യുവതികളെ വശീകരിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ‘ലൈംഗിക വേട്ടക്കാരൻ’ ആണെന്ന് പരാതിക്കാരി ആരോപിക്കുന്നു. വിവാഹവാഗ്ദാനം നൽകി തന്നെ ചൂഷണം ചെയ്തുവെന്നും വൈകാരികമായി ദുരുപയോഗം ചെയ്തുവെന്നും അവർ പറയുന്നു. മറ്റ് സ്ത്രീകൾക്കും സമാന അനുഭവമുണ്ടായതായി മാധ്യമങ്ങളിൽ കണ്ടതിനാലാണ് തുറന്നു പറയുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വർഷങ്ങളായി രാഹുലിനെ അറിയാമെങ്കിലും 2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴി ബന്ധം പുനഃസ്ഥാപിച്ചതായി യുവതി വിശദീകരിക്കുന്നു. തന്റെ അക്കൗണ്ട് അഡ്മിനുകൾ നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യത ആവശ്യമാണെന്നും പറഞ്ഞ് ടെലിഗ്രാം നമ്പർ ചോദിച്ചു. അതിനു ശേഷം തന്നെ ഇഷ്ടപ്പെടുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സ്നേഹസന്ദേശങ്ങൾ അയച്ചു തുടങ്ങി. തന്റെ രാഷ്ട്രീയ ജീവിതം യുവതിയുടെ കരിയറിന് തടസ്സമാകില്ലെന്നും പൂർണ പിന്തുണ നൽകുമെന്നും ഉറപ്പ് നൽകി.

ഈ ബന്ധം കുടുംബത്തോട് പങ്കുവെച്ചപ്പോൾ ആദ്യം താൽപ്പര്യമില്ലെങ്കിലും രാഹുലിന് ശോഭനമായ രാഷ്ട്രീയ ഭാവിയുണ്ടെന്ന് പലരും പറഞ്ഞതോടെ കുടുംബം സമ്മതിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു. അടുത്ത അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വീട് സന്ദർശിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി. എന്നാൽ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോൾ കുടുംബത്തെ കാണുന്നതിന് മുമ്പ് സ്വകാര്യമായി കാണണമെന്ന് നിർബന്ധിച്ചു.

ഭാവി പദ്ധതികൾ ചർച്ച ചെയ്യണമെന്ന് പറഞ്ഞ് സുഹൃത്ത് ഫെന്നി നൈനാനോടൊപ്പം എത്തി. ഫെന്നി കാർ ഓടിച്ചുകൊണ്ട് നഗരത്തിന് പുറത്തുള്ള ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സുഹൃത്തിന്റെ സ്ഥലമാണെന്നും സ്വകാര്യത സംരക്ഷിക്കുമെന്നും പറഞ്ഞു. അകത്ത് കയറി മുറിയിലെത്തിയപ്പോൾ ഒന്നും സംസാരിക്കാതെ ബലം പ്രയോഗിച്ച് ശാരീരിക ബന്ധത്തിന് ശ്രമിച്ചു. തയ്യാറല്ലെന്നും സമയം വേണമെന്നും എതിർത്തെങ്കിലും വിവാഹം കഴിക്കാൻ പോകുന്ന കമിതാക്കൾക്കിടയിൽ ഇത് സ്വാഭാവികമാണെന്ന് പറഞ്ഞ് എതിർപ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും യുവതി വിവരിച്ചു.

ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചു. ആ ഷോക്കില്‍ നിന്ന് മുക്തയാകും മുന്‍പ് അയാള്‍ തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു. തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായെന്നും യുവതി പറയുന്നു. ആ സംഭവത്തിന് ശേഷം വിവാഹത്തെ കുറിച്ച് താന്‍ രാഹുലിനോട് സംസാരിച്ചിരുന്നു. എന്നാല്‍ തന്നെയെന്നല്ല, ആരെയും വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന തണുപ്പന്‍ മട്ടിലുള്ള മറുപടിയാണ് രാഹുല്‍ നല്‍കിയത്. അത് തന്നെ തകര്‍ത്തുകളഞ്ഞെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

പരാതി കോൺഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ വഴി ലഭിച്ചതിനെ തുടർന്ന് അത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. രാഹുൽ ഇപ്പോഴും ഒളിവിലാണ്, മറ്റൊരു ബലാത്സംഗ കേസിലും പ്രതിയാണ്. സംഭവം കോൺഗ്രസിനുള്ളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.

More Stories from this section

family-dental
witywide