
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് തിരിച്ചെത്തുന്ന ശുഭാംശു ശുക്ലയും മൂന്നുസഹയാത്രികരും ഏഴുദിവസത്തെ പുനരധിവാസത്തിന് വിധേയരാകും. ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ചാണ് ജൂലായ് 15-ന് ഭൂമിയിലേക്ക് ഇവർ മടങ്ങിയെത്തുന്നത്. ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായാണ് ഏഴുദിവസത്തെ പുനരധിവാസം.
ഇന്ത്യൻസമയം തിങ്കളാഴ്‌ച വൈകീട്ട് 4.35-ന് നിലയത്തിൽനിന്ന് യാത്രതിരിക്കുന്ന സംഘം പിറ്റേന്ന് വൈകീട്ട് മൂന്നിന് കാലിഫോർണിയയ്ക്കടുത്ത് കടലിലാണ് ഇറങ്ങുകയെന്ന് നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.ആക്സിയം സ്പേസ്, നാസ, ഐ എസ് ആര്‍ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്.
31 രാജ്യങ്ങളില്‍ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങളാണ് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായത്. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സനാണു യാത്രയുടെ കമാന്‍ഡര്‍. ശുഭാംശുവിനോടൊപ്പം സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) യാത്രികരും ഒപ്പമുണ്ട്. ശുഭാംശുവിൻ്റെ ഐഎസ്എസ് യാത്രയ്ക്കായി ഐഎസ്ആർഒ ഏകദേശം 550 കോടി രൂപ ചെലവഴിച്ചിരിക്കുന്നത്.↑