ഒരു ന്യായീകരണത്തിനും എസ്എഫ്ഐ ഇനിയില്ല, പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയില്‍ നടപടി, അഭിരാജിനെ പുറത്താക്കി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റിലായ ആര്‍ അഭിരാജിനെ പുറത്താക്കി എസ്എഫ്‌ഐ. ഇന്ന് ചേര്‍ന്ന എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റിയാണ് നടപടിയെടുത്തത്. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് പുറത്താക്കിയ അഭിരാജ്. കേസിൽ അഭിരാജ് നിരപരാധിയാണെന്ന വാദമായിരുന്നു എസ്എഫ്‌ഐ ആദ്യം ഉയര്‍ത്തിയത്. എന്നാൽ ഇനിയൊരു ന്യായീകരണത്തിനും ഇല്ലെന്ന പ്രഖ്യാപനമാണ് ഇന്നത്തെ പുറത്താക്കലിലൂടെ എസ് എഫ് ഐ നടത്തിയിരിക്കുന്നത്.

ഒരു സിഗരറ്റ് പോലും വലിക്കാത്ത ആളാണെന്നും റെയ്ഡ് നടന്ന സമയത്ത് അഭിരാജ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞിരുന്നു. പോലീസ് മനപ്പൂര്‍വ്വം അഭിരാജിനെ കുടിക്കിയെന്നുമാണ് എസ്എഫ്‌ഐ ആരോപിച്ചത്. എന്നാല്‍ പോലീസ് ഈ വാദങ്ങളെ എതിര്‍ത്തിരുന്നു. പരിശോധനയുടെ കൃത്യമായ ദൃശ്യങ്ങളുണ്ടെന്നും കഞ്ചാവ് കണ്ടെത്തിയതു കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നുമായിരുന്നു പോലീസ് വ്യക്തമാക്കിയത്.

പോലീസ് ശക്തമായ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് എസ്എഫ്‌ഐ അഭിരാജിനെതിരെ നടപടി സ്വീകരിച്ചത്. അഭിരാജ് താമസിച്ചിരുന്ന മുറിയില്‍ നിന്നും 9.7 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ചെറിയ അളവായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.