ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തം, വെടിനിര്‍ത്തല്‍ കരാറിനെ താരതമ്യം ചെയ്യേണ്ടെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിനെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അമേരിക്ക ഇടപെട്ടെന്നും അമേരിക്ക ഇന്ത്യന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമുള്ള തരത്തില്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ തരൂരിന്റെ പ്രതികരണം.

നമ്മുടെ രാജ്യത്തേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യമെന്നും ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു,
അല്ലാതെ ഇത് തുടരാന്‍ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ലെന്നും വിഷയത്തില്‍ തരൂര്‍ നിലപാട് വ്യക്തമാക്കി.

‘എന്റെ അഭിപ്രായത്തില്‍, സംഘര്‍ഷം അനാവശ്യമായി നിയന്ത്രണാതീതമാകുന്ന ഒരു ഘട്ടത്തിലെത്തി എന്നതാണ് വസ്തുത. നമുക്ക് സമാധാനം ആവശ്യമാണ്. 1971 ലെ സാഹചര്യങ്ങള്‍ 2025 ലെ സാഹചര്യങ്ങളല്ല എന്നതാണ് സത്യം. വ്യത്യാസങ്ങളുണ്ട്’-
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞതിങ്ങനെ.