കോൺഗ്രസ് അറിയാതെ ശശി തരൂർ വീണ്ടും വിദേശയാത്രയിൽ, റഷ്യ, യുകെ, ഗ്രീസ് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: നയതന്ത്രദൗത്യങ്ങളുമായി വീണ്ടും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി വിദേശരാജ്യങ്ങളിൽ. തരൂരിന്റെ നിലപാടുകളിൽ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നതിനിടയിലാണ് അടുത്ത നീക്കം.

കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലേക്ക്‌ രണ്ടാഴ്ചത്തെ പര്യടനത്തിനായി തരൂർ കഴിഞ്ഞ ദിവസം പുറപ്പെട്ടു.

പാകിസ്താൻ സേനാമേധാവി അസിം മുനീറുമായി അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നടത്തിയ കൂടിക്കാഴ്ച ഇന്ത്യ ഗൗരവമായാണ്‌ കാണുന്നത്‌. ഇന്ത്യ-പാക് സംഘർഷത്തെത്തുടർന്ന്, ഭീകരതയെ പിന്തുണയ്ക്കുന്ന പാകിസ്താൻനിലപാടുകൾ വിശദീകരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ഏഴ് സംഘങ്ങളിലൊന്നിനെ നയിച്ചശേഷം ഈ മാസം ആദ്യമാണ് തരൂർ തിരിച്ചെത്തിയത്.

റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ നയതന്ത്രനീക്കത്തിലാണെന്ന സൂചനയാണ് തരൂരിന്റെ റഷ്യ സന്ദർശനം നൽകുന്നത്.

പുതിയ ആഗോളസാഹചര്യത്തിൽ ഇന്ത്യയുടെ നിലപാടുകൾ ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശശി തരൂരിനെ നിയോഗിച്ചതെന്നാണ്‌ സർക്കാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതിനിടെ ശശി തരൂർ യാത്ര സംബന്ധിച്ച് ഒരു വിവരവും കോൺഗ്രസ് പാർട്ടിയെ അറിയിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം.

Shashi Tharoor travels abroad again without Congress knowing