
ഡൽഹി: ഭീകരതക്ക് നൽകുന്ന പ്രോത്സാഹനത്തിൽ പാകിസ്ഥാനെ തുറന്നുകാണിക്കാനും ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള അമേരിക്കൻ ദൗത്യം പൂർത്തിയാക്കി കോൺഗ്രസ് എം പി ശശി തരൂരും സംഘവും മടങ്ങിയെത്തി. ദൗത്യം ഭംഗിയായി നിറവേറ്റിയെന്നാണ് ശശി തരൂർ പ്രതികരിച്ചത്. സന്ദർശിച്ച അഞ്ച് രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനായെന്ന് പറഞ്ഞ തരൂർ, ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ച കാര്യം അമേരിക്ക പരാമർശിച്ചില്ലെന്നും വിശദീകരിച്ചു. രാജ്യത്ത് മടങ്ങിയെത്തിയ തരൂരും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സന്ദർശന റിപ്പോർട്ട് കൈമാറുകയും ചെയ്തു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ച തരൂരും സംഘവും വൈകിട്ട് മൂന്നു മണിക്കാണ് രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയത്. മറ്റു പ്രതിനിധി സംഘങ്ങൾ നേരത്തെ മടങ്ങിയെത്തിയിരുന്നു. ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ, ഡിഎംകെയുടെ കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരാണ് തരൂരിനെക്കൂടാതെ സംഘങ്ങളെ നയിച്ചവർ. പ്രധാനമന്ത്രിയുടെ വീട്ടിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘങ്ങൾക്ക് നേതൃത്വം നല്കിയവർക്ക് യാത്രയെക്കുറിച്ച് വിശദീകരിച്ചു. ശശി തരൂർ അടക്കമുള്ളവർ സന്ദർശന റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറി. സി പി എം അംഗം ജോൺ ബ്രിട്ടാസ് പങ്കെടുക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും കശ്മീരിലെ പ്രതിനിധി സംഘത്തിനൊപ്പം ചേരാൻ പാർട്ടി നിർദ്ദേശിച്ചതിനാൽ ഇത് വേണ്ടെന്നുവച്ചു. മുസ്ലിം ലീഗ് അംഗം ഇടി മുഹമ്മദ് ബഷീർ പങ്കെടുത്തു. സൗഹാർദപരമായ കൂടികാഴ്ചയായിരുന്നുവെന്ന് തരൂർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കി.