
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്ക് എതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾക്ക് കോടതിയിൽ വൻ തിരിച്ചടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷോൺ ജോർജ് നടത്തിയ ആരോപണങ്ങളെല്ലാം നീക്കണമെന്ന് എറണാകുളം സബ് കോടതി ഉത്തരവിട്ടു. ഷോൺ ജോർജിനും മെറ്റക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി.
അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങളാണ് ഷോൺ ജോർജ് നടത്തുന്നതെന്നും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വിലക്കണം എന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. ഇതിലാണ് ഇത്തരം പരാമർശങ്ങൾ ഉന്നയിക്കരുതെന്നും നേരത്തെ ഉന്നയിച്ചവ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നും കോടതി നിർദേശിച്ചിരിക്കുന്നത്.