ഒരു പടി കൂടി കടന്ന് നീതി തേടിയുള്ള ഷീലയുടെ പോരാട്ടം! 72 ദിവസം ജയിലിൽ കിടന്ന വ്യാജ ലഹരിക്കേസിൽ മുഖ്യപ്രതി നാരായണ ദാസ് ഒടുവിൽ പിടിയിൽ

തൃശൂർ: തൃശൂർ ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസാണ് പിടിയിലായത്. നാരായണദാസിനെ നാളെ നാട്ടിലെത്തിക്കും. നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് നൽകിയ അപ്പീലിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

നാരായണദാസ് നൽകിയ രഹസ്യവിവരം അനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് ഇൻസ്പെക്ടർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നാരായണദാസിനെതിരെ കേസെടുക്കുകയായിരുന്നു. കള്ളക്കേസുണ്ടാക്കാനായി ലഹരിമരുന്ന് നാരായണദാസ് ശേഖരിച്ചതാണെങ്കിൽ ഷീലയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇയാൾക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ വിഷലിപ്തമാണെന്നും തെറ്റായ പരാതികളിൽ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്നും അത്തരം പരാതികൾ ഉന്നയിക്കുന്നവർ‌ക്ക് അർ‌ഹിക്കുന്ന ശിക്ഷ നൽകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ മരുമകളുടെ സഹോദരീസുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.