
ന്യൂഡൽഹി: രാജ്യം നടുങ്ങിയ കുറ്റസമ്മതത്തിന് പിന്നാലെ യുഎസ് ഇന്ത്യക്ക് കൈമാറിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തവാവുർ ഹുസൈൻ റാണയെ കസ്റ്റഡിയിലെടുക്കാൻ മുംബൈ പൊലീസ് ഒരുങ്ങുന്നു. തവാവുർ ഹുസൈൻ റാണ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തിൽ തന്‍റെ പങ്ക് റാണ സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. താൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ വിശ്വസ്തനായ ഏജന്‍റായിരുന്നുവെന്നും റാണ പറഞ്ഞുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ തീഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിലാണ് തഹാവൂർ റാണ.
മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ തനിക്കും സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ-ഇ-ത്വയ്ബയുമായി നിരവധി പരിശീലന സെഷനുകൾ ഉണ്ടായിരുന്നു. ലഷ്കർ-ഇ-ത്വയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായി പ്രവർത്തിച്ചുവെന്നും റാണ വെളിപ്പെടുത്തി.
തന്‍റെ സ്ഥാപനത്തിന്‍റെ ഒരു ഇമിഗ്രേഷൻ സെന്‍റർ മുംബൈയിൽ തുറക്കാനുള്ള ആശയം തന്‍റേതായിരുന്നുവെന്നും അതിലെ സാമ്പത്തിക ഇടപാടുകൾ ബിസിനസ് ചെലവുകളായാണ് നടത്തിയതെന്നും റാണ പറഞ്ഞു. 26/11 ആക്രമണ സമയത്ത് താൻ മുംബൈയിലുണ്ടായിരുന്നുവെന്നും അത് തീവ്രവാദികളുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റാണ സമ്മതിച്ചതായി വൃത്തങ്ങൾ പറയുന്നു. പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനും ഡേവിഡ് ഹെഡ്ലിയുടെ അടുത്ത സഹായിയുമായ റാണയെ ഈ വർഷം ആദ്യം യുഎസ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. റാണ സമർപ്പിച്ച പുനഃപരിശോധനാ ഹർജി യുഎസ് സുപ്രീം കോടതി ഏപ്രിൽ നാലിന് തള്ളിയതിനെ തുടർന്നാണ് കൈമാറ്റം നടന്നത്.