
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 40 പേര്‍ക്കാണ് പരുക്കേറ്റത്. അക്രമികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നവീദ് അക്രം (24), പിതാവ് സജീദ് അക്രം (50) എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. സജീദ് അക്രം പൊലീസിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. നവീദ് അക്രം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണു അക്രമികള്‍ വെടിയുതിര്‍ത്തത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരത്തിലേറെ പേര്‍ എത്തിയിരുന്നു. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. അക്രമികള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്‌ട്രേലിയന്‍ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സിയായ എഎസ്‌ഐഒ അന്വേഷിക്കുകയാണ്.
ഐഎസിന്റെ സിഡ്‌നി സെല്ലുമായി കൊലയാളികളിലൊരാള്‍ 6 വര്‍ഷം മുന്‍പ് ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിൽ വിശദമായ പരിശോധനയാണ് നടക്കുന്നത്.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും ഓസ്‌ട്രേലിയയിലെ വിവിധ മുസ്ലിം സംഘടനകളും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
Shooting at Jewish festival in Sydney: Death toll rises to 15, attackers suspected of having ISIS links















