
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഐഎസ്ആർഒയിലേക്ക് ഫോൺ വിളിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര നിലയത്തിൽ പുരോഗമിക്കുന്ന പരീക്ഷണങ്ങളും പുരോഗതിയും നേരിടുന്ന വെല്ലുവിളികളും പങ്കുവെച്ചു. ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ 26 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്‌ച ഭൂമിയിലേക്ക് മടങ്ങാനിരിക്കെയാണ് ശാസ്ത്രജ്ഞരെ ഫോണിൽ വിളിച്ച് പരീക്ഷണങ്ങളുടെ പുരോഗതി അറിയിച്ചത്.
സൂക്ഷ്‌മ ഗുരുത്വാകർഷണബലത്തിൽ ശരീരപേശികൾക്കുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച പഠനം, ദീർഘകാല ബഹിരാകാശദൗത്യങ്ങൾക്ക് പോകുന്നവർക്ക് സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം രൂപകല്പനചെയ്യാൻ സഹായിക്കുന്ന മൈക്രോ ആൽഗെ പരീക്ഷണം, ജലത്തിൽ ജീവിക്കുന്ന പ്രകാശസംശ്ലേഷശേഷിയുള്ള സയനോ ബാക്ടീരിയയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനം തുടങ്ങിയ ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ഐഎസ്ആർഒയ്ക്ക് വേണ്ടി ബഹിരാകാശത്ത് നടത്തുന്നത്.
ഫോണിലൂടെ ശുഭാംശുവിന്റെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞ ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പരീക്ഷണവിവരങ്ങളും നിലയത്തിലെ മറ്റ് പ്രവർത്തനങ്ങളും സുക്ഷ്‌മമായി രേഖപ്പെടുത്തിവെക്കേണ്ടതിൻ്റെ പ്രാധാന്യവും അറിയിച്ചു. ഇത് ഗഗൻയാൻ ദൗത്യത്തിന് നിർണായകമാകുമെന്നും ശുഭാംശുയെ അറിയിച്ചു. ബെംഗളൂരുവിലെ ശാസ്ത്രജ്ഞരുമായി ഞായറാഴ്ചയാണ് ശുഭാംശു സംസാരിച്ചത്. ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യയുടെ പ്രതിനിധിയാകാൻ അവസരം ലഭിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും അറിയിച്ചു.
വിക്രം സാരാഭായ് സ്പെയ്‌സ് സെന്റർ (വിഎസ്എസ്‌സി) ഡയറക്‌ടർ ഡോ. ഉണ്ണികൃഷ്ണൻനായർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) ഡയറക്ടർ എം. മോഹനൻ, ഐഎസ്ആർഒ ഇനർഷ്യൽ സിസ്റ്റം യൂണിറ്റ് (ഐഐഎസ്‌യു) ഡയറക്ടർ ഇ.എസ്. പദ്‌മകുമാർ, എൽപിഎസ്‌സി മുൻ ഡയറക്ടർ എൻ. വേദാചലം എന്നിവരും ശുഭാംശുവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.