
മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള നിയോഗം യുവതാരം ശുഭ്മാൻ ഗില്ലിന്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന പരമ്പരയിലാണ് ഗിൽ നായകനായി അരങ്ങേറുക. ഇന്ത്യയുടെ 37 -ാം ടെസ്റ്റ് ക്യാപ്റ്റനായാണ് 25 കാരൻ ഗിൽ എത്തുന്നത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ക്യാപ്റ്റനായും പ്ലെയറായും മികച്ച പ്രകടനമാണ് യുവതാരം നടത്തിവരുന്നത്. ഋഷഭ് പന്താണ് ഉപ നായകൻ. 18 അംഗ സ്‌ക്വാർഡിനേയും ബിസിസിഐ പ്രഖ്യാപിച്ചു.
അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിൽ മലയാളി താരം കരുൺ നായർ ഇടംപിടിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിനെ ദേശീയ ടീമിലേക്ക് തിരികെയെത്തിച്ചത്. ഗുജറാത്ത് ടൈറ്റൻസിനായി മിന്നും ഫോമിൽ കളിക്കുന്ന സായ് സുദർശനെ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചു. ഏകദിന-ടി20യിൽ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച അർഷ്ദീപ് സിങിനേയും ആദ്യമായി റെഡ്‌ബോൾ ക്രിക്കറ്റിലേക്ക് പരിഗണിച്ചു. അതേസമയം, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടുന്ന മുഹമ്മദ് ഷമിയെ ഒഴിവാക്കി.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ,കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ(വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ശർദുൽ ടാക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്