”എന്റെ രാജ്യത്തെ പ്രിയ ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തി, അഭിമാനം കൊണ്ട് നെഞ്ച് നിറയണം”

ഫ്‌ളോറിഡ: ഒന്നും രണ്ടുമല്ല, നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ ഇന്ന് അഭിമാനംകൊണ്ട് അവസാനം കുറിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ ചേര്‍ത്തുപിടിച്ച് സ്‌നേഹംകൊണ്ടും അഭിമാനംകൊണ്ടും ശുഭാംശു ശുക്ലയുടെ സന്ദേശമെത്തുമ്പോള്‍ മാതൃരാജ്യത്തിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.

ഹിന്ദിയില്‍ നമസ്‌കാരം പറഞ്ഞാണ് ശുഭാംശു ശുക്ലയുടെ സന്ദേശം എത്തിയത്. ”നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയ ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തി. ഇതൊരു വലിയ ആശ്ചര്യജനകമായ യാത്രയാണ്. ഞങ്ങള്‍ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റുകയാണ്. നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിലുള്ള ത്രിവര്‍ണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയില്‍ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്!” – ശുഭാംശു പറഞ്ഞു.

ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39-എയില്‍നിന്ന് ഇന്ത്യന്‍ സമയം 12.01 നാണ് പറന്നുയര്‍ന്നത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

More Stories from this section

family-dental
witywide