കൊടുങ്കാറ്റ്; ടോഹോ തടാകത്തിൽ ബോട്ട് മറിഞ്ഞ് ആറ് മരണം, രണ്ട് പേരെ കാണാതായി

ടാഹോ തടാകത്തിൽ കൊടുങ്കാറ്റിനെ തുടർന്ന് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ അപകടത്തിൽ 27 അടി നീളമുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത് . ഡി.എൽ. ബ്ലിസ് സ്റ്റേറ്റ് പാർക്കിന് സമീപം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ബോട്ട് മറിഞ്ഞതെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.

അപകടത്തിൽ ആറ് മുതിർന്നവർ മരിക്കുകയും രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റ് രണ്ട് പേരെ കാണാതായതായെന്നും അധികൃതർ അറിയിച്ചു. സിബിഎസ് സാക്രമെന്റോയുടെ ഫസ്റ്റ് അലേർട്ട് വെതർ ടീം പ്രദേശത്ത് 40-45 മൈൽ വേഗതയിൽ കാറ്റ് വീശുന്നതായി നിരീക്ഷിച്ചിരുന്നു.

എൽ ഡൊറാഡോ കൗണ്ടി ഷെരീഫ് ഓഫീസ്, കാലിഫോർണിയ സ്റ്റേറ്റ് പാർക്കുകൾ, സൗത്ത് ലേക്ക് ടാഹോ പോലീസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഞായറാഴ്ച രാവിലെ തിരച്ചിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഡി.എൽ. ബ്ലിസ് സ്റ്റേറ്റ് പാർക്ക് സൗത്ത് ലേക്ക് ടാഹോയിൽ നിന്ന് ഏകദേശം 10 മൈൽ വടക്കുപടിഞ്ഞാറായും എമറാൾഡ് ബേയ്ക്ക് തൊട്ടു വടക്കുമായാണ് സ്ഥിതി ചെയ്യുന്നത്.