തിരുവനന്തപുരം: കായികപ്രേമികൾക്ക് സന്തോഷ വാർത്ത. സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും കേരളത്തിലെത്തുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ 26, 28, 30 തീയതികളിലായി ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായാണ് ഇവർ കേരളത്തിലെത്തുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ലോക ജേതാക്കൾക്ക് ആതിഥ്യമരുളാൻ ലഭിച്ച അവസരം കെ.സി.എയുടെ സംഘാടനമികവിനുള്ള അംഗീകാരമാണെന്ന് കെസിഎ പ്രസിഡന്‍റും ഇന്ത്യൻ വനിതാ പ്രീമിയര്‍ ലീഗ് ചെയർമാൻ കൂടിയായ ജയേഷ് ജോർജ്ജ് പറഞ്ഞു. ഈ പരമ്പര കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയൊരു ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഗ്രീൻഫീൽഡിൽ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. ലോകചാമ്പ്യന്മാരുടെ പ്രകടനം കാണുവാൻ കായികപ്രേമികൾ ഗ്യാലറിയിലേക്ക് എത്തുമെന്നും വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Smriti Mandhana and Harmanpreet to Kerala; India-Sri Lanka women’s T20 series in Thiruvananthapuram











