
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനായി രാജീവ് ചന്ദ്രശേഖർ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ ശോഭ സുരേന്ദ്രൻ വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. പത്രിക സമർപ്പണത്തിൽ മനപൂര്‍വം വിട്ടുനിന്നില്ലെന്ന് പ്രതികരിച്ച് ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഒപ്പിട്ടാണ് നോമിനേഷന്‍ സ്വീകരിച്ചത്. വാഹനം കിട്ടാന്‍ കുറച്ചു വൈകി. ഡ്രൈവര്‍ വൈകിയതാണ് കാരണം. നടന്നാണ് ഹോട്ടലിലേക്ക് എത്തിയതെന്നും അതാണ് രണ്ട് മിനിറ്റ് വൈകിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളാണ്. അദ്ദേഹം ബി ജെ പി സംസ്ഥാന അധ്യക്ഷനാകുന്നതിനെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കും. എല്ലായിപ്പോഴും സന്തോഷത്തോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നതെന്നും ശോഭ വിവരിച്ചു.
അതിനിടെ അധ്യക്ഷ സ്ഥാനം ഒഴിയുന്ന കെ സുരേന്ദ്രനും പ്രതികരണവുമായി രംഗത്തെത്തി. താൻ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നുമാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖറിന്‍റെ കാര്യത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സുരേന്ദ്രൻ വിവരിച്ചു. രാജീവ് ചന്ദ്രശേർ നൂലിൽ കെട്ടിയിറക്കിയ ആളല്ലെന്നും മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്നും പാർട്ടിയെ നയിക്കാൻ യോഗ്യനാണെന്നും ഓരോ വ്യക്തിയുടെയും അനിവാര്യത കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.