
പാരീസ്: ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായ എൻകോസിനാതി എമ്മാനുവൽ മതെത്‌വയെ (58) പാരീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഫ്രാൻസിലെ ഹയാത് റീജൻസി ഹോട്ടലിന് പുറത്തുവെച്ച് ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോട്ടലിലെ 22-ാം നിലയിൽ മതെത്‌വ മുറിയെടുത്തിരുന്നു. ഇദ്ദേഹത്തിന്‍റെ മുറിയുടെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന നിലയിലായിരുന്നു.
ആശങ്കാജനകമായ ഒരു ടെക്സ്റ്റ് മെസേജ് ലഭിച്ചതിനെ തുടർന്ന് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. അംബാസഡർ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. 2023-ലാണ് മതെത്‌വ ഫ്രാൻസിലെ അംബാസഡറായി ചുമതലയേറ്റത്. മതെത്‌വയുടെ മരണം രാജ്യത്തിന് ഒരു ദേശീയ നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.