
സിയോൾ: മഴയിൽ മുങ്ങി ദക്ഷിണ കൊറിയൻ ഗ്രാമങ്ങൾ. 120 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴയാണ് ദക്ഷിണ കൊറിയയിൽ ഉണ്ടായത്. മഴക്കെടുതിയിൽ 14 പേർക്ക് ജീവഹാനി സംഭവിച്ചു. മണ്ണിടിച്ചിലിലും മഴക്കെടുതിയിലും മരണ സംഖ്യ ഇനിയും ഉയരുമെന്ന സൂചനയാണ് ദുരന്ത നിവാരണ മാനേജ്മെന്റിനെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിയോസാൻ നഗരത്തിൽ മണിക്കൂറിൽ 114.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് 1904ൽ മഴ കണക്കുകൾ രേഖപ്പെടുത്താൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ്.
വ്യാഴാഴ്ച രാവിലെ സിയോസനിൽ പെയ്ത മഴ വാർഷിക ശരാശരിയുടെ 35 ശതമാനമായ 440 മില്ലിമീറ്റർ മഴയാണ്. മഴക്കെടുതിയിൽ 12ലേറെ പേരെ കാണാതായി. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റിസോർട്ട് ടൗൺ എന്ന പേരിൽ പ്രശസ്തമായ ഗാപ്യോങിൽ രക്ഷാപ്രവർത്തകരും മണ്ണിടിച്ചിലിൽ കുടുങ്ങി. സാഞ്ചിയോങിൽ മാത്രം ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേരെ കാണാതായിട്ടുമുണ്ട്. ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലയിലെ ഗ്രാമങ്ങളിൽ പലതും വലിയ പാറക്കഷ്ണങ്ങളും മണ്ണും മൂടിയ നിലയിലാണ്. ചുങ്‌ചിയോങ് മേഖലയുടെ കേന്ദ്ര ഭാഗത്തും സാരമായി നാശനഷ്ടമുണ്ടായതായാണ് പുറത്ത് വരുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും പറയുന്നത്.
പ്രദേശങ്ങളിലെ റോഡുകളും കെട്ടിടങ്ങളും പൂർണമായി തകർന്ന നിലയിലും വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിലയിലുമാണ്. വയലുകളിൽ വെള്ളം മൂടിയ നിലയിലാണ്. കന്നുകാലികളും വ്യാപകമായി വെള്ളപ്പൊക്കത്തിൽ ചത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മേഖലയിൽ നിന്ന് പതിനായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച അതിശക്തമായ പേമാരി ആരംഭിച്ചത് മുതൽ 41000 വീടുകളിൽ വൈദ്യുതി ബന്ധം താൽക്കാലികമായി നിലച്ച അവസ്ഥയാണ് ഉള്ളത്. ദക്ഷിണ കൊറിയയുടെ തെക്കൻ മേഖലകളും മധ്യ മേഖലകളുമാണ് സാരമായ മഴക്കെടുതി നേരിടുന്നത്. ഞായറാഴ്ചയും സിയോളിലും വടക്കൻ മേഖലകളിലും മഴ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 2022ലും സമാനമായ രീതിയിലുള്ള രൂക്ഷമായ വെള്ളപ്പൊക്കം ദക്ഷിണ കൊറിയയിൽ സംഭവിച്ചിരുന്നു. വെള്ളപ്പൊക്കം ബാധിച്ച മേഖലകളെ പ്രത്യേക സോണുകളായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.