കൊൽക്കത്ത: 33000 അടി ഉയരത്തിൽ 188 പേരുമായി പോകുന്നതിനിടെ ഉണ്ടായ എൻജിൻ തകരാറിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനാണ് തകരാർ സംഭവിച്ചത്. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായും വിമാനത്താവള അധികൃതർ വിശദമാക്കി. എസ് ജി 670 എന്ന വിമാനത്തിൽ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 188 പേരായിരുന്നു ഉണ്ടായിരുന്നത്. രാത്രി 11.38ഓടെയാണ് വിമാനം എമർജൻസി ലാൻഡ് ചെയ്തത്. യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എൻജിനുകളിലൊന്നിന് തകരാറ് അനുഭവപ്പെട്ടത്.
വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് എൻജിനിലെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പൈലറ്റ് ഫുൾ എമർജൻസി പ്രഖ്യാപിക്കുകയായിരുന്നു. എമർജൻസി സേവനങ്ങൾ തയ്യാറെടുത്ത് നിന്നെങ്കിലും മറ്റ് രീതിയിലുള്ള അപകടങ്ങൾ കൂടാതെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഇതുവരേയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
SpiceJet flight makes emergency landing after engine failure at 33,000 feet with 188 people on board












