
കൊച്ചി : ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ അന്തരിച്ച ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടത്തി. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്തത്. മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്താണ് ധ്യാൻ അഛനോട് വിടപറഞ്ഞത്. സംവിധായകൻ സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ ഭൗതിക ദേഹത്തിൽ പേനയും പേപ്പറും സമർപ്പിച്ചു.
ഇന്നലെ ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകും വഴി ആരോഗ്യം മോശമാകുകയും തുടർന്ന് തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ശ്രീനിവാസൻ വിടവാങ്ങുമ്പോൾ ആശുപത്രിയിൽ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിമുതൽ മൂന്നരവരെ എറണാകുളം ടൌൺ ഹാളിൽ പൊതുദർശനമുണ്ടായിരുന്നു. കലാ സാംസ്കാരിക മേഖലകളിൽ നിന്നായി നിരവധി പേരാണ് പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. തമിഴ് നടൻ സൂര്യ ഉൾപ്പെടെ നിരവധി പേർ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ രാവിലെ കണ്ടനാട്ടെ വീട്ടിലെത്തി.
സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവു പ്രകടിപ്പിച്ച ശ്രീനിവാസൻ ഒരുകാലത്ത് മലയാള സിനിമയുടെ ‘ശ്രീ’ ആയിരുന്നു. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മിഥുനം’ തുടങ്ങിയവ അദ്ദേഹം തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങളാണ്. മലയാളത്തിലെ ക്ലാസിക്കുകളിലിടം പിടിച്ച വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ ശ്രീനിവാസൻ്റെ സംവിധാന മികവിൽ പിറന്ന ചിത്രങ്ങളാണ്. പൊക്കമില്ലായ്മയും നിറവും അടക്കമുള്ള സ്വന്തം ശാരീരിക പ്രത്യേകതകളെ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ച് ഹാസ്യം സൃഷ്ടിക്കുന്നത് ശ്രീനിവാസൻ്റെ സിനിമകളിൽ കാണാമായിരുന്നു. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു.
1956 ഏപ്രിൽ 6-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ച ശ്രീനിവാസൻ 1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മികച്ച നടൻ, മികച്ച കഥാകൃത്ത്, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ നിരവധി സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ വിലപിടിപ്പുള്ള ഫലിതത്തിലൂടെയും മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെയും വിമർശിച്ച മറ്റൊരു എഴുത്തുകാരൻ മലയാള സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാലയവനികയ്ക്കുള്ളിൽ മാഞ്ഞ അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Sreenivasan’s Funeral Update today.














