എസ് എസ് എല്‍ സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, ഏപ്രില്‍ ആദ്യം മൂല്യനിര്‍ണയം

തിരുവനന്തപുരം : ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുന്ന എസ് എസ് എല്‍ സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ആകെ 2980 കേന്ദ്രങ്ങളിലായി 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്.

കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. ഇവിടെ 28,358 കുട്ടികള്‍ പരീക്ഷയ്ക്കായെത്തും. ഏറ്റവും കുറവ് കുട്ടികളുള്ള കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ 1,893 പേരാണ് പരീക്ഷയെ നേരിടുക.

അതേസമയം, രാവിലെ എസ് എസ് എല്‍ സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 9.30 നാണ് എസ് എസ് എല്‍്‌സി പരീക്ഷ. 1.30 നാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷ.

444693 വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് സജ്ജരായിരിക്കുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ 26 ന് അവസാനിക്കും. ആറാം തീയതി ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ തുടങ്ങും. 29 ന് അവസാനിക്കും.

കൊടുംചൂടില്‍ തളരാതിരിക്കാന്‍ കുടിവെള്ളം എല്ലാ പരീക്ഷാ ഹാളിലുമുണ്ടാകും. ഏപ്രില്‍ മൂന്നിന് കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം തുടങ്ങും.

More Stories from this section

family-dental
witywide