
ന്യൂയോര്‍ക്ക്: ഒരാഴ്ചക്കാലത്തേക്ക് ബഹിരാകാശനിലയത്തിലേക്ക് പോയി അവിടെ കുടുങ്ങിയ നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും കൂട്ടരുടെയും പുതിയ വിവരങ്ങൾല പുറത്തുവന്നു. സുനിത വില്യംസ് ഒരു വ്യാഴ വട്ടത്തിന് ശേഷം ബഹിരാകാശത്ത് നടക്കാൻ തീരുമാനിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് നടക്കാൻ തീരുമാനിച്ച സുനിത, നടത്തം രണ്ട് തവണകളായാകും പൂർത്തിയാക്കുക.
ആദ്യത്തേത് ജനുവരി 16 നും രണ്ടാമത്തേത് ജനുവരി 23 നുമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025 ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ഏഴ് മണിക്കൂറോളം എടുത്താകും ഈ നടത്തം പൂര്‍ത്തിയാക്കുകയെന്നാണ് നാസ പറയുന്നത്.റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്‌സ്‌റെ ടെലസ്‌കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്രോമീറ്ററിന് ഉള്ളത്.
ചുവന്ന വരകളുള്ള സ്യൂട്ട് ധരിച്ചാകും നടക്കാനിറങ്ങുക. സുനിത വില്യംസാവട്ടെ പ്രത്യേകിച്ച് അടയാളങ്ങളൊന്നുമില്ലാത്ത സ്യൂട്ടും ധരിക്കും. സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. സുനിതയുടെയും നിക്കിന്റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യും.
അതേസമയം ആറുമാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിയ സുനിതയേയും വിൽമോറിനെയും മടക്കിയെത്തിക്കാനുള്ള നാസയുടെ പരിശ്രമങ്ങൾ തുടരുകയാണ്. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചുകഴിഞ്ഞു. 2025 ഫെബ്രുവരിയിൽ മടക്കിയെത്തിക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സുനിതയുടെയും സംഘത്തിന്‍റെയും മടക്കം മാർച്ചിലായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. 2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ഒരായ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ബഹിരാകാശ നിലയത്തിൽ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിതയുടെയും വിൽമോറിന്‍റെയും മടക്കം പേടകത്തിലെ സാങ്കേതിക തകരാർ കാരണമാണ് പ്രതിസന്ധിയിലായത്.