അതിശക്ത കൊടുങ്കാറ്റ് ‘ടൈഫൂൺ റഗാസ’ കരതൊട്ടു, ഫിലിപ്പീൻസിൽ വൻ നാശനഷ്ടം, പതിനായിരങ്ങളെ ഒഴിപ്പിച്ചു; ചൈനയടക്കമുള്ള രാജ്യങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം

ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ്, ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവിശ്യയിലെ പനുയിറ്റാൻ ദ്വീപിൽ കരതൊട്ടു. മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും വലിയ നാശം സൃഷ്ടിച്ചതായി ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു. വടക്കൻ ലൂസോൺ മേഖലയിൽ 400 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ഫിലിപ്പീൻസിന് പുറമേ, ഹോങ്കോങ്, തായ്‌വാൻ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലും ടൈഫൂൺ റഗാസിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. ഹോങ്കോങ്ങിൽ നിന്ന് 1000 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊടുങ്കാറ്റ് മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. ബടാനെസ്, ബാബുയാൻ ദ്വീപുകൾ, കിഴക്കൻ തായ്‌വാൻ, തെക്കൻ ചൈന എന്നിവിടങ്ങളിൽ അതിശക്തമായ തിരമാലകളും 315 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും പ്രതീക്ഷിക്കുന്നു. ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്, മകാവു, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യ എന്നിവിടങ്ങളിലേക്കും കൊടുങ്കാറ്റ് നീങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ ബാബുയാൻ ദ്വീപുകൾക്ക് ഫിലിപ്പീൻസ് കാലാവസ്ഥാ ഏജൻസി ഏറ്റവും ഉയർന്ന ട്രോപ്പിക്കൽ സൈക്ലോൺ കാറ്റ് സിഗ്നൽ നമ്പർ 5 പുറപ്പെടുവിച്ചു. ലൂസോൺ മേഖലയിൽ മാത്രം 10,000-ലധികം ആളുകളെ ഒഴിപ്പിച്ചതായി ഫിലിപ്പീൻസ് ആഭ്യന്തര, പ്രാദേശിക ഭരണ വകുപ്പ് വ്യക്തമാക്കി. “വീടുകളും സ്വത്തുക്കളും പുനർനിർമ്മിക്കാം, പക്ഷേ നഷ്ടപ്പെട്ട ജീവനുകൾ തിരികെ കൊണ്ടുവരാനാകില്ല,” എന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വിനാശകരമായ സാഹചര്യങ്ങളും ജീവന് ഭീഷണിയുമുള്ളതിനാൽ, താമസക്കാർ സർക്കാർ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide