
സംസ്ഥാനത്തെ ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി സിയെ ഗവർണർ തിരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ പട്ടികയിൽ നിന്നെന്ന് സുപ്രീംകോടതി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചാൻസലർക്ക് മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും തുടര്‍ന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതി എടുക്കുമെന്നും ഉത്തരവിട്ടു.
രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സ്ഥിരം വിസി നിയമനത്തിന് കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി.