
ന്യൂഡൽഹി : നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. സമയപരിധി പാടില്ലെന്ന് വ്യക്തമാക്കിയ കോടതി ബില്ല് വന്നാൽ ഗവർണർ അത് അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിരീക്ഷിച്ചു. വ്യക്തമാക്കി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി മറുപടി നൽകിയത്.
ബില്ലുകളിൽ ഭരണഘടനാപരമായ തീരുമാനം ഗവർണർ എടുക്കണമെന്നും അതിനായി ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നും ബിൽ പിടിച്ചുവെയ്ക്കുകയല്ല നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
തീരുമാനം എടുത്തില്ലെങ്കിൽ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും ബില്ല് നിയമം ആയാൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവർണർക്ക് മുന്നിൽ മൂന്ന് വഴികൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒപ്പുവയ്ക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക, ഒപ്പിടാതെ മാറ്റിവച്ച് പിന്നീട് നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നാണ് വഴികളെന്നും അല്ലാതെ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു.











