
ഡൽഹി: ഓർത്തഡോക്‌സ് – യാക്കോബായ തർക്കത്തിൽ വീണ്ടും സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. 6 പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. കോടതിയലക്ഷ്യ ഹർജികളിൽ പുതിയ തീരുമാനം എടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് സുപ്രീം കോടതി ഉത്തരവ് നൽകുകയും ചെയ്തു.
ഓർത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നതിൽ സുപ്രീം കോടതിയുടെ രണ്ട് വിധിന്യായങ്ങളുണ്ട്. ഇതിൽ ഭിന്നാഭിപ്രായമുണ്ടാകാം. എങ്കിലും അന്തിമ ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ് പള്ളികളും, തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മംഗലം ഡാം സെന്റ് മേരീസ്, എറിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികളും കളക്ടർമാർ ഏറ്റെടുക്കണം എന്നായിരുന്നു ഹൈക്കോടതി വിധി