
ഡൽഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ ഒരാൾ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.
സംഭവത്തിൽ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണുള്ളത്. മെയ് 28ന് അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി മന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.