പാലിയേക്കര ‘കുഴി’യിലൂടെ സഞ്ചരിക്കാൻ ടോൾ നൽകേണ്ടതില്ല, ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി; ദേശീയപാതാ അതോറിറ്റിക്ക് തിരിച്ചടി

ഡൽഹി: പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി. നാല് ആഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍എച്ച്എഐ സുപ്രീം കോടതിയെ സമീപിച്ചത്. കുഴിയിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ കൂടുതൽ പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും നിർദേശം നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹെക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തായിരുന്നു ടോൾ പിരിവ് തടഞ്ഞത്.

പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.

More Stories from this section

family-dental
witywide