തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതിയെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിൻ തന്നെയാണ് പ്രതിയെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ ഐടി ജീവനക്കാരിയായ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷണശ്രമത്തിനിടെയാണ് പീഡനം നടത്തെന്ന് പ്രതി സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇയാൾ ആറ്റിങ്ങലിലേക്ക് പോയതായും അവിടെ നിന്ന് മധുരയിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു.

ഇയാൾ സ്ഥിരം ക്രിമിനൽ ആണെന്നും തമിഴ്നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് ഇയാളുടെ സ്ഥിരം രീതിയെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Suspect identified in IT employee’s hostel rape case in Thiruvananthapuram

More Stories from this section

family-dental
witywide