
സിഡ്നി: കഴിഞ്ഞ ഞായറാഴ്ച സിഡ്നിയിലെ പ്രശസ്തമായ ബോണ്ടയ് ബീച്ചിലുണ്ടായ ദാരുണമായ വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാൾ വേട്ടയാടാനും തോക്കുപയോഗിക്കുന്നതിനും കൃത്യമായി പരിശീലനം നേടിയിരുന്നെന്ന് വെളിപ്പെടുത്തൽ.
ഒരു കുട്ടി ഊൾപ്പെടെ 15 പേരുടെ ജീവനെടുത്ത മാരകമായ വെടിവയ്പ്പിൽ സാജിദ് അക്രം (50) മകൻ നവീദ് അക്രം (24) എന്നിവരായിരുന്നു വെടിയുതിർത്തത്. ഇതിൽ പൊലീസിൻ്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട സാജിദ് അക്രമാണ് 5 വർഷം മുൻപ് ഷൂട്ടിങ് ക്ലബിൽ നിന്ന് പരിശീലനം നേടിയിരുന്നത്. ക്ലബ് പ്രസിഡന്റ് വഞ്ച കുസെറ്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു സെർബിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
തോക്കുകളുടെ സുരക്ഷ, എങ്ങനെ വേട്ടയാടാം എന്നിവയ കേന്ദ്രീകരിച്ചായിരുന്നു സാജിദ് അക്രം പരിശീലനം നേടിയിരുന്നത്. മാൻ, കാട്ടുപന്നി, ആട് എന്നിവയെ വേട്ടയാടുന്നതിനാണ് തങ്ങൾ പരിശീലനം നൽകുന്നതെന്നും വഞ്ച കുസെറ്റ് പറഞ്ഞു. വെടിവയ്പ്പ് ഭയാനകമാണെന്നും ഇത്തരം കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയോ അതുമായി സഹകരിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബോണ്ടയ് ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിനിടെയായിരുന്നു സാജിദ് അക്രമും മകനും വെടിയുതിർത്തത്. ഒരു കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ആറു മിനിറ്റോളം തുടരെത്തുടരെ വെടിയുതിർത്ത ഇവരിൽ സാജിദ് പൊലീസിൻ്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. പിടിയിലായ നവീദ് അക്രം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈദരാബാദിൽ ബി കോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രം ഓസ്‌ട്രേലിയൻ പൗരനാണ്.
Sydney Beach shooting : One of the attackers was trained to hunt, reveals









