ദോഹ: ഒരു വർഷത്തോളമായി അഫ്ഗാനിൽ ജയിലിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരന് ഒടുവിൽ മോചനം. ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് താലിബാൻ ഭരണകൂടം യുഎസ് പൗരനായ അമീർ അമീരിയെ വിട്ടയച്ചത്. 2024 ഡിസംബർ മുതൽ അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുകയായിരുന്നു ഇയാളെ യു.എസ് പ്രതിനിധി സംഘത്തിന്റെ അഫ്ഗാൻ സന്ദർശനത്തിന് പിന്നാലെയാണ് താലിബാൻ വിട്ടയച്ചത്. അമീരിയുടെ മോചനത്തിനായി സജീവ ഇടപെടൽ നടത്തിയ ഖത്തറിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നന്ദി അറിയിച്ചു.
മോചനത്തിനായി അഫ്ഗാനിലെ താലിബാൻ ഭരണകൂടവും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത് ഖത്തറായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഖത്തറിന്റെ മധ്യസ്ഥശ്രമം വിജയം കാണുന്നത്. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ വർഷം താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യു.എസ് പൗരനാണ് അമീരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 20ന് മാസങ്ങളോളം ജയിലിൽ കിടന്ന ബ്രിട്ടീഷ് ദമ്പതികളെയും ഖത്തർ മുൻകൈയ്യെടുത്ത് മോചിപ്പിച്ചിരുന്നു.
ദോഹയിലെത്തിയ ശേഷം അമീർ അമീരി സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി അറിയിച്ചു. മേഖലയിലെ സംഘർഷങ്ങൾ, തർക്കങ്ങൾ, സങ്കീർണമായ അന്താരാഷ്ട്ര പ്രശ്നങ്ങൾ എന്നിവ സമാധാനപരമായി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.















