ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ചാർളി കിർക്കിനെ (31) വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. സംഭവത്തിൽ 22കാരനായ ടെയ്ലർ റോബിൻസൺ ആണ് അറസ്റ്റിലായത്. വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസിൽ ബന്ധുവിനൊപ്പം എത്തിയാണ് റോബിൻസൺ കീഴടങ്ങിയതെന്ന് എഫ്ബിഐ വിശദമാക്കി.

നേരത്തെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതി പിടിയിലായതായി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ് വിശദമാക്കിയിരുന്നു. വ്യാഴാഴ്ച തന്നെ കൊലപതാക ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ടെയ്ലർ റോബിൻസൺ അടുത്തിടെയാണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നാണ് ബന്ധുക്കൾ പറഞ്ഞെതെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ പത്തിന് ചാർളി കിർക്ക് ഉട്ടാ വാലി സർവ്വകലാശാലയിൽ വരുന്നുവെന്നും അടുത്തിടെയായി ചാർളി കിർക്ക് പറയുന്നത് വെറുപ്പും വിദ്വേഷവുമാണെന്ന് 22 കാരൻ ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹൈ പവർ ബോൾട്ട് ആക്ഷൻ റൈഫിളാണ് വെടിവയ്പിന് ഉപയോഗിച്ചതെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു. മൂന്ന് കുറിപ്പുകളോടെയാണ് വെടിവയ്പ് നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുടെ കേസ് പൊലീസ് കണ്ടെത്തിയത്. ഒന്നിൽ ഹേയ് ഫാസിസ്റ്റ് ക്യാച്ച് എന്നും രണ്ടാമത്തെ കേസിൽ ഓ ബെല്ല ചാവോ എന്നും മൂന്നാമത്തെ കേസിൽ നിങ്ങളിത് വായിക്കുന്നുവെങ്കിൽ നിങ്ങളൊരു ഗേ ആണ് എന്നുമായിരുന്നു എഴുതിയിരുന്നത്.
പ്രതിയുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഎ 100000 ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. ക്യാംപസിൽ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെയും ടി ഷർട്ടും തൊപ്പിയും ധരിച്ച് ക്യാംപസിലേക്ക് എത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഉട്ടാ വാലി സർവകലാശാലയിലെ വിദ്യാർത്ഥി അല്ല അറസ്റ്റിലായ 22കാരൻ. വാഷിംഗ്ടൺ കൗണ്ടി വിഭാഗത്തിലെ വിരമിച്ച ഷെരീഫാണ് 22കാരന്റെ പിതാവെന്നും അംഗപരിമിതർക്കായുള്ള സേവനം നൽകുന്ന കരാർ സ്ഥാപനത്തിലാണ് അമ്മ ജോലി ചെയ്യുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.














