ദില്ലി: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്നും ഭീകരസംഘടനകളെ ഒറ്റക്കെട്ടായി നേരിടണമെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്രമോദി. ഇന്ത്യ ഭീകരവാദത്തിൻറെ ഇരയാണെന്നും ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണമെന്നും ഉച്ചകോടിയിൽ മോദി പറഞ്ഞു. മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടതെന്നും മോദി കൂട്ടിച്ചേർത്തു.

ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി. വെടിനിർത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഉച്ചകോടിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് യാത്ര തിരിക്കും.















