കശ്മീരില്‍ ഭീകരരുടെ ക്രൂരത, സാമൂഹികപ്രവര്‍ത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവച്ച് കൊലപ്പെടുത്തി. 45 കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്.

ആക്രമണത്തില്‍ ഗുലാം റസൂലിന്റെ വയറിലും ഇടത് കൈയിലുമാണ് വെടിയേറ്റത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരര്‍ എന്തിനാണ് സാമൂഹിക പ്രവര്‍ത്തകനെ ആക്രമിച്ചത് എന്നത് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.