
വാഷിംഗ്ടണ്‍ ഡിസി: സംഭവ ബഹുലമായി ദിവസങ്ങളിലൂടെയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും മുന്‍ സുഹൃത്തും ബോസുമായ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കടന്നുപോകുന്നത്. രാഷ്ട്രീയത്തിലേക്ക് സാഹസികമായുള്ള മസ്‌കിന്റെ വരവും ട്രംപിന്റെ മടങ്ങിവരവും ആഘോഷിച്ച് മതിയാകുംമുമ്പാണ് ഇരവരും തമ്മില്‍ ഇടഞ്ഞത്. ഇരുവരും പരസ്യമായി വൈരം പുറത്തുകാണിക്കാന്‍ തുടങ്ങിയതോടെ അതിന്റെ ഭാരം വഹിച്ചത് മസ്‌കിന്റെ ബിസിനസുകളാണ്.
ട്രംപുമായി അടുത്തപ്പോള്‍ മസ്‌കിന്റെ സ്ഥാപനമായ ടെസ്ല ഓഹരിവിപണിയില്‍ കുതിച്ചെങ്കിലും പിന്നീടിങ്ങോട്ട് കിതപ്പുതന്നെയാണ്. പ്രത്യേകിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍, ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ലാര്‍ജ്-ക്യാപ്പ് സ്റ്റോക്കായി ടെസ്ല മാറി. മസ്‌ക് തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ പരസ്യമാക്കിയതിനുശേഷം അതിന്റെ മൂല്യനിര്‍ണ്ണയം സ്ഥിരമായി ഇടിഞ്ഞു. 2025 ന്റെ തുടക്കം മുതല്‍ കമ്പനിയുടെ മൂല്യം 380 ബില്യണ്‍ ഡോളറിലധികം കുറഞ്ഞു, ഇത് ഒരു വലിയ ഇടിവാണ്. എന്നാല്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനാത്മകമായ വീഴ്ച ടെസ്ല ഓഹരിയെ കാത്തിരുന്നത്. ഓഹരികള്‍ 14% ത്തിലധികം ഇടിഞ്ഞു, മണിക്കൂറുകള്‍ക്കുള്ളില്‍ 152 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുത്തി. ഇതോടെ ഏറ്റവും വിനാശകരമായ തിരിച്ചടിയാണ് ടെസ്ല നേരിട്ടത്. ഇതുവരെ ടെസ്‌ലയ്ക്ക് ഉണ്ടായ ഏറ്റവും വലിയ ഒറ്റ ദിവസത്തെ മൂല്യ നഷ്ടമാണ് വ്യാഴാഴ്ച്ച സംഭവിച്ചത്. ട്രംപും മസ്‌കും തമ്മിലുള്ള ബന്ധത്തിന്റെ വിള്ളലാണ് ഇത് കാണിക്കുന്നത്.
എണ്ണയെക്കുറിച്ചും അതുപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചും ആദ്യദിനങ്ങളില്‍ തന്നെ ട്രംപ് വാചാലനായതും പെട്രോളിയത്തില്‍ ഓടുന്ന വാഹനങ്ങള്‍ ട്രംപ് തന്നെ നിലനിര്‍ത്തിയതോടെയും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. മസ്‌കിനെയും ടെസ്ലയേയും ഇത് സാരമായി ബാധിച്ചുതുടങ്ങി. മാത്രമല്ല, ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനുശേഷം, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എലോണ്‍ മസ്‌കിന്റെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ടെസ്ല ഓഹരികള്‍ക്ക് കൂടുതല്‍ മൂല്യം നഷ്ടപ്പെടാന്‍ ഇടയാക്കി.













