
ടെക്സസ് : ടെക്സസിലെ എൽ പാസോ ബിഷപ് മാർക്ക് സൈറ്റ്സ് വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. കുടിയേറ്റ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ ശക്‌തമായ പിന്തുണ തുടരുമെന്ന് പോപ്പ് ഉറപ്പുനൽകിയതായി ബിഷപ് കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു സന്ദർശനം.
കൂടിക്കാഴ്ചയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിലനിൽക്കുന്ന വ്യാപകമായ ഭീതി എടുത്തുപറഞ്ഞു. നിയമപരമായി രാജ്യത്ത് താമസിക്കുന്നവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകളുണ്ട്. ചില നഗരങ്ങളിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും അമേരിക്കൻ കത്തോലിക്കാ ബിഷപ് കോൺഫറൻസിൻ്റെ കുടിയേറ്റ സമിതി അധ്യക്ഷൻ കൂടിയായ സൈറ്റ്സ് മാർപാപ്പയോട് പറഞ്ഞു.
സ്‌കൂളുകൾക്ക് സമീപം കണ്ണീർ വാതകം പ്രയോഗിച്ചതായും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റക്കാരുടെ ദുരിതം അവതരിപ്പിക്കുന്ന വിഡിയോയും മാർപാപ്പയ്ക്ക് അദ്ദേഹം കൈമാറി.