
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോയ പ്രതിനിധി സംഘത്തില്‍പ്പെട്ട ശശി തരൂരിനെതിരെ കോണ്‍ഗ്രസ് തന്നെ രംഗത്തുവന്നതോടെ മറുപടിയുമായി തരൂര്‍. ഭീകരതയ്ക്കെതിരായ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പോരാട്ടത്തെ പ്രശംസിച്ചതിനാണ് പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ പരിഹാസങ്ങള്‍ക്ക് തരൂര്‍ പാത്രമായത്. ‘വിമര്‍ശകരും ട്രോളന്മാരും’ തന്റെ വീക്ഷണങ്ങളെ വളച്ചൊടിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് ‘ഇതിലും മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും’ അദ്ദേഹം കോണ്‍ഗ്രസിന് പരോക്ഷമായി മറുപടി പറഞ്ഞു. പാനമ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും താന്‍ പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ചാണെന്നും അല്ലാതെ മുന്‍പ് നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂരിനും ശേഷം ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ലോകത്തെ അറിയിക്കാനായി എംപിമാരടക്കമുള്ള ഏഴ് പ്രതിനിധി സംഘത്തെ വിദേശത്തേക്ക് അയച്ചിരുന്നു. അതില്‍ തരൂര്‍ നയിക്കുന്ന സംഘം യുഎസിലടക്കം സന്ദര്‍ശനം നടത്തി. യുഎസിലും പനാമയിലും എത്തിയപ്പോള്‍ മോദി സര്‍ക്കാരിന് അനുകൂലമായി സംസാരിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
പഹല്‍ഗാം ആക്രമണത്തിനും ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനും ശേഷമുള്ള തരൂരിന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശകര്‍ക്കും സര്‍ക്കാരിലെ ഒരു വിഭാഗത്തിനും അദ്ദേഹത്തെ പ്രിയങ്കരനാക്കിയിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസിന് അത് അത്ര രസിച്ചില്ല. തരൂരിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. തരൂര്‍ ‘പരിധി ലംഘിക്കുന്നു’ എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.
ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ ഒന്നടങ്കം തിരിഞ്ഞത്. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പാനമയിലെ പര്യടനത്തിനിടെയായിരുന്നു തരൂരിന്റെ ഈ പ്രസ്താവന. പാര്‍ട്ടിയോട് ചോദിക്കാതെ കേന്ദ്രം സര്‍വകക്ഷി പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയതു മുതല്‍ നേതാക്കള്‍ക്കിടയില്‍ കല്ലുകടി ഉയര്‍ന്നിരുന്നു.
അതേസമയം, ഇന്ത്യക്കുവേണ്ടി വിദേശത്തുപോയ പ്രതിനിധി സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് കോണ്‍ഗ്രസ് എന്താണ് പ്രതീക്ഷിക്കുന്നതെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. തരൂരിനെതിരായ കോണ്‍ഗ്രസിന്റെ നിലപാടിനെയും റിജിജു വിമര്‍ശിച്ചു.