‘നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ തോല്പിക്കാനാവില്ല’, ‘മോഹൻലാലിനും പൃഥ്വിരാജിനുമെതിരായ ആക്രമണം പ്രതിഷേധാർഹം; എമ്പുരാൻ വിവാദത്തിൽ നിലപാട് പ്രഖ്യാപിച്ച് ഫെഫ്ക

കൊച്ചി: മോഹ​ൻലാൽ – പൃഥ്വിരാജ് ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് പ്രഖ്യാപിച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹമാണെന്ന് പറഞ്ഞ ഫെഫ്ക, സിനിമയുടെ രൂപത്തിലും ഉള്ളടക്കമുള്ള വിമർശനം സ്വാഗതം ചെയ്യുന്നുവെന്നും വിമർശനങ്ങൾ വ്യക്ത്യധിക്ഷേപവും ചാപ്പ കുത്തലും ആകരുതെന്നും വ്യക്തമാക്കി. “നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല” കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.

ഫെഫ്കയുടെ കുറിപ്പ് പൂർണരൂപത്തിൽ

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ പൃഥ്വിരാജിനും മുഖ്യനടനായ മോഹൻലാലിനും എതിരെ (സാമൂഹ്യ)മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണങ്ങളും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ച്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗ്ഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർത്ഥകമായ ഏതു സംവാദത്തിൻ്റേയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, “നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല.” കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

More Stories from this section

family-dental
witywide