ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ബംഗ്ലദേശി പൗരൻ, താരത്തിൻ്റെ വീട്ടിൽ മുമ്പ് വന്നിട്ടുണ്ടെന്ന് സൂചന

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഷെഹ്സാദ് നേരത്തേയും താരത്തിന്റെ വീട്ടിൽ എത്തിയിരുന്നതായി NDTV റിപ്പോർട്ട് ചെയ്തു. ഹൗസ് കീപ്പിങ് ഏജൻസിയിലെ ജോലിക്കാരനായ ഷെഹ്സാദ്, ജോലിയുടെ ഭാഗമായാണു സെയ്ഫിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, ആക്രമണമുണ്ടായ ദിവമസാണു ഷെഹ്സാദ് ആദ്യമായി സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണു മുംബൈ പൊലീസിന്റെ നിലപാട്.

‘‘ജോലി ചെയ്തിരുന്ന ഹൗസ് കീപ്പിങ് ഏജൻസിയുടെ ഭാഗമായാണു ഷെഹ്സാദ് നടന്റെ വീട്ടിൽ മുൻപു വന്നത്. സെയ്ഫിന്റെ വീട്ടിലെ ജോലിക്കാരൻ ഹരിയാണ് ഈ ഏജൻസിയെ ഏർപ്പാടാക്കിയത്. വീട് വൃത്തിയാക്കാൻ എത്തിയവരുടെ കൂട്ടത്തിൽ ഷെഹ്സാദും ഉണ്ടായിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയില്ല’’– അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്നു വൃത്തിയാക്കാൻ എത്തിയപ്പോൾ സെയ്ഫിന്റെ വീട്ടിലെ മുറികളും മറ്റു ക്രമീകരണങ്ങളും ഷെഹ്സാദ് മനസ്സിലാക്കിയെന്നാണു കരുതുന്നത്. ഇക്കാര്യം പൊലീസ് എന്തുകൊണ്ടാണ് പറയാത്ത് എന്ന് വ്യക്തമല്ല.

പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്.

അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.

The Bangladeshi national accused of stabbing Saif Ali Khan

More Stories from this section

family-dental
witywide