അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും: അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന്, സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും

ഷാര്‍ജ: ഷാർജയില്‍ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷമാകും പോസ്റ്റ്‌മോര്‍ട്ടം. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതേ സമയം, അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.കേസിൽ അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതേസമയം, അതുല്യയുടെ മരണത്തില്‍ ഷാര്‍ജ പൊലീസിലും പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നല്‍കും. അതുല്യ ബന്ധുക്കള്‍ക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നല്‍കും. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയും. ഭര്‍ത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. അതുല്യയുടെ മാതാവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസിന് നല്‍കിയ പരാതിയില്‍ കൊലക്കുറ്റത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം നടക്കുന്നത്.

ഷാർജയിൽ ശനിയാഴ്ച രാവിലെയായിരുന്നു കൊല്ലം തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു ആത്മഹത്യ ചെയ്തത്. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്.

More Stories from this section

family-dental
witywide