
ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകവേ ഉണ്ടായ വിമാനാപകടത്തിന്റെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ദുരന്തത്തിൽ മലയാളിയായ രഞ്ജിത അടക്കം 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരും ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് പ്രദേശവാസികളായ മറ്റ് 34 പേരുമാണ് അപകടത്തിൽ മരിച്ചവർ. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ദുരന്തത്തിൽ ഒരു യാത്രക്കാരനൊഴികെ മറ്റെല്ലാവരും മരിച്ചു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 തകർന്നുവീണത്. യാത്രക്കാരിൽ 169 പേര്‍ ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. ലണ്ടനില്‍ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും ദുരന്തത്തിൽ മരിച്ചിരുന്നു. ഇതിന് പുറമെയാണ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നിരവധി പേരും ദുരന്തത്തിന് ഇരയായത്.
ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് നാട്ടിലെത്തിച്ച രഞ്ജിതയുടെ മൃതദേഹം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങി. രഞ്ജിതയ്ക്ക് ഇവർ അന്തിമോപചാരവും അര്‍പ്പിച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായി ഒരുങ്ങിയിരുന്ന രഞ്ജിത ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങാനായിരുന്നു ലക്ഷ്യം. ഗോപകുമാരന്‍ നായര്‍ – തുളസി ദമ്പതികളുടെ ഇളയമകളായ രഞ്ജിത പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം ഗുജറാത്തിലാണ് നഴ്സായി ജോലി ആരംഭിച്ചത്. അമ്മ തുളസിക്കൊപ്പമാണ് രഞ്ജിതയുടെ ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക താമസിക്കുന്നത്.